Wednesday, August 14, 2013

ഭരണപാതയില്‍ സി.എച്ചിന്റെ ദീര്‍ഘദൃഷ്ടി

പുരോഗമന കാര്യങ്ങള്‍ക്കൊപ്പം നടക്കുകയും ഭാവിയിലേക്ക് ദീര്‍ഘവീക്ഷണം നടത്തുകയും ചെയ്തിരുന്ന മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ്‌കോയ കേരളത്തിന്റെ പല ആവശ്യങ്ങളും മുമ്പേ പറഞ്ഞ വ്യക്തി. ബ്രിട്ടീഷുകാരന്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി പണിതീര്‍ത്ത നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍പാത പില്‍ക്കാലത്ത് വലിയ നഷ്ടത്തിലായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പലപ്പോഴും ആദായമില്ലെന്ന് പറഞ്ഞ് എടുത്തുകളയുവാനുള്ള തീരുമാനത്തിലെത്തിച്ചേര്‍ന്നു. സി.എച്ച് നിയമസഭയില്‍ 1958 ജൂലൈ 9ന് അനൗദ്യോഗിക പ്രമേയം കൊണ്ടുവരികയും ഫറോക്കില്‍നിന്ന് മേലാറ്റൂരിലേക്ക് മറ്റൊരു റെയില്‍ പാത കൂടി ബന്ധിപ്പിച്ചാല്‍ കേന്ദ്ര സര്‍ക്കാറിന് സാമ്പത്തിക ലാഭമുണ്ടാകുമെന്നും സ്ഥാപിച്ചെടുത്തു.

അന്നത്തെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ ശക്തിയുക്തം വിഷയം കൊണ്ടുവന്നു. കേന്ദ്ര മെമ്പറായിരുന്ന ഹാജി അബ്ദുല്‍സത്താര്‍, ഹാജി ഇസ്ഹാഖ് സേട്ട് തുടങ്ങിയവരും പാര്‍ലമെന്റ് മെമ്പറായിരുന്ന പോക്കര്‍ സാഹിബും വിഷയം കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും ഫലമുണ്ടായില്ല. ഫറോക്കില്‍നിന്ന് മേലാറ്റൂരിലേക്ക് ഒരു റെയില്‍വെ ലൈന്‍ കൊണ്ടുവന്നാല്‍ ഏറനാട്, വള്ളുവനാട് ദേശങ്ങള്‍ വളരെയേറെ വികസിക്കുകയും ജനങ്ങളുടെ യാത്ര എളുപ്പമാവുകയും ചെയ്യുമെന്ന് സി.എച്ച് വാദിച്ചു.

മലബാറിനോട് എക്കാലത്തും അവഗണന പുലര്‍ത്തിയിരുന്ന മദ്രാസ് ഗവണ്‍മെന്റിന്റെ നിലപാടാണ് ഇങ്ങനെ ഒരു പാത ഉണ്ടാവാതെ പോയതെന്ന് സി.എച്ച് തെളിവുസഹിതം സ്ഥാപിച്ചു. ഇങ്ങനെ ഒരു റെയില്‍പാത വരുന്നതിനാല്‍ മറ്റൊരു പാതയുടെയും പണി തുടങ്ങരുതെന്ന് പറയുന്നില്ല. ചെലവ് കുറഞ്ഞ പ്രസ്തുത പാതകൊണ്ട് നമ്മുടെ വാണിജ്യപരവും വ്യാവസായികവുമായ വളര്‍ച്ചക്ക് വലിയ ആക്കം കൂട്ടുമെന്ന് സി.എച്ച് പറഞ്ഞുനിര്‍ത്തി. അതേസമയം ഇന്ന് കാര്യമായ ചര്‍ച്ചയോ പ്രവര്‍ത്തനമോ ഇങ്ങനെ ഒരു റെയില്‍പാതയുടെ കാര്യത്തില്‍ നടക്കുന്നില്ല. നമ്മുടെ നിയമസഭാ സാമാജികരും എം.പിമാരും മന്ത്രിമാരുമൊക്കെ ആത്മാര്‍ത്ഥമായ സമീപനം എടുത്തിരുന്നുവെങ്കില്‍ തീര്‍ച്ചയായും സി.എച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഭാവനംചെയ്ത ഫറോക്ക്- മേലാറ്റൂര്‍ റെയില്‍പാത മഞ്ചേരിയെ ബന്ധിപ്പിച്ച് നടപ്പില്‍ വരുമായിരുന്നു.

വര്‍ത്തമാനകാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടാവസ്ഥ 1979 ഒക്‌ടോബര്‍ 23ന് സി.എച്ച് നിയമസഭയില്‍ കൊണ്ടുവന്നു. 1886 ഒക്‌ടോബര്‍ 29ന് അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവും ഇന്ത്യാ സ്റ്റേറ്റ് സെക്രട്ടറിയുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായി അന്നത്തെ മദിരാശി സര്‍ക്കാര്‍ 1897ലാണ് പ്രസ്തുത ഡാം പണികഴിപ്പിച്ചത്. കരാറിന്റെ കാലാവധി കണക്കാക്കിയിരുന്നത് 01-01-1886 മുതല്‍ 999 വര്‍ഷമായിരുന്നു. 1241 അടി നീളവും 158 അടി ഉയരവുമുള്ള മുല്ലപ്പെരിയാര്‍ 1972 മുതല്‍ ഭീഷണി സൃഷ്ടിച്ചിരുന്നു. 145 അടി ഉയരത്തില്‍ മാത്രമേ ജലനിരപ്പ് ഉയരാവൂ എന്ന കേരള സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന കേന്ദ്ര സര്‍ക്കാറിനേയും മദിരാശി സര്‍ക്കാറിനേയും കേരള ഇറിഗേഷന്‍ ചീഫ് എഞ്ചിനീയര്‍ മുഖേന അറിയിച്ചിരുന്നു. 1972ലും 73ലും ഡാമിന്റെ ഡ്രില്‍ ചെയ്‌തെടുത്ത സാമ്പിള്‍ ശേഖരിച്ച് പരിശോധിച്ചു. നാല്‍പത് വര്‍ഷത്തിലേറെയായി കേരള സര്‍ക്കാര്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടത്തെക്കുറിച്ച് തമിഴ്‌നാട് സര്‍ക്കാറിനെ അറിയിച്ചുകൊണ്ടിരിക്കുന്നു.

1979 ഒക്‌ടോബര്‍ 11ന് സി.എച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുക്കുന്നതുവരെയും അതിനു ശേഷവും മുല്ലപ്പെരിയാര്‍ ഡാം അപകടത്തിലാണെന്ന് കേന്ദ്രത്തിന്റെയും തമിഴ്‌നാട് സര്‍ക്കാറിന്റെയും നിരന്തരം ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. സി.എച്ചിന്റെ ആ ദീര്‍ഘദൃഷ്ടി തുടര്‍ന്നുള്ള സര്‍ക്കാറുകള്‍ വേണ്ടത്ര ഗൗരവത്തില്‍ എടുത്തില്ലെന്നുവേണം പറയാന്‍. മുഖ്യമന്ത്രിപദത്തില്‍ കുറച്ചുകാലംകൂടി സി.എച്ച് തുടര്‍ന്നിരുന്നെങ്കില്‍ പെരിയാര്‍ ഡാമിന്റെ ഭീഷണി കേരളത്തിനുണ്ടാകുമായിരുന്നില്ല. കേരളത്തിലെ മൊത്തം ജനങ്ങളുടെ ക്ഷേമം മാത്രം മനസില്‍ കൊണ്ടുനടന്ന സി.എച്ച് തന്റെ ഹ്രസ്വമായ ജീവിതത്തിനിടയില്‍ മൊത്തം സമൂഹത്തിനു വാരിക്കോരി കൊടുത്ത നേട്ടങ്ങള്‍ നിരവധിയാണ്. വിദ്യാഭ്യാസ രംഗത്ത് വലിയ വിപ്ലവമാണ് കൊണ്ടുവന്നത്. കേരള യൂണിവേഴ്‌സിറ്റിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും നിലവില്‍ വന്നു.

കോഴിക്കോട് വിമാനത്താവളം സി.എച്ചിന്റെ മറ്റൊരു നേട്ടമാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം ആര്‍ക്കും ആവലാതിയില്ലാതെ പുരോഗതികളുടെ സുവര്‍ണ്ണകാലമായിരുന്നു സി.എച്ചിന്റെ യുഗം.
കേരളത്തിന്റെ ജനഹൃദയങ്ങളിലെ മാണിക്യകൊട്ടാരത്തിലെ കിരീടംവെക്കാത്ത സുല്‍ത്താനായി സി.എച്ച് ഇന്നും ജീവിക്കുന്നു. എല്ലാവരും സി.എച്ചിലേക്ക് മടങ്ങുന്നു. ആ ജീവിതം പവിത്രമായിരുന്നു; സംശുദ്ധമായിരുന്നു. നമുക്ക് കുറേക്കാലം അഭിമാനിക്കാം-സി.എച്ചിനെ കുറിച്ചോര്‍ത്ത്.

News @ Chandrika
ടി.എച്ച് കുഞ്ഞാലി
8/12/2013 

0 comments:

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes